കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകൾ പരിശോധിക്കും. സാധാരണ മൃഗങ്ങളിൽ നിന്ന് രോഗം പകരുന്നത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എങ്കിലും സംശയത്തിന്റെ ഭാഗമായാണ് വീട്ടിലെ എല്ലാ മൃഗങ്ങളേയും പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കുട്ടിയ്ക്ക് രോഗം ബാധിക്കുന്നതിന് മുൻപ് ഇവിടെ നിന്നുള്ള ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഈ ആടിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗം പിടിപെടാൻ കാരണമായോ എന്ന സംശയത്തെ തുടർന്നാണ് ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനാൽ ഇതിനേയും പിടികൂടി പരിശോധിക്കും. കാട്ടുപന്നിയെ പിടികൂടുന്നതിനായി വനംവകുപ്പിന്റെ അനുമതി തേടുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഉണ്ടെങ്കിൽ അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം രോഗലക്ഷണങ്ങളുള്ള ഏഴ് പേരുടെ ഫലങ്ങൾ പൂനെ വൈറോളജി ഇൻസ്റ്റിയൂട്ടിൽ നിന്നും ഇന്ന് വൈകിട്ടോടെ ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ഫലത്തിനനുസരിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
Comments