ന്യൂഡൽഹി: പുതിയ ഗ്രീൻ ഫീൽഡ് പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കോഴിക്കോട്ടു നിന്നു പാലക്കാട് വഴി കോയമ്പത്തൂരിലേക്കുള്ള പാതയാണ് ഗ്രീൻ ഫീൽഡ് പദ്ധതി. സംസ്ഥാന സർക്കാരിൽ നിന്ന് പദ്ധതി നിർദ്ദേശം ലഭിച്ചാലുടൻ ഇക്കാര്യത്തിൽ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് വി.മുരളീധരൻ അറിയിച്ചു.
വനഭൂമി ഏറ്റെടുക്കാതെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ നിർമ്മാണം നടക്കുന്ന കന്യാകുമാരി മുംബൈ ദേശീയ പാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ തലശ്ശേരി-മാഹി-വടകര ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും പണി വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും.
തിരുവനന്തപുരം ദേശീയപാതയിൽ കോവളം കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്ലാവില ജംഗ്ഷനിൽ കഴിവൂർ താഴംകാട് റോഡിനെ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുമതി നൽകും. വാർഷിക പദ്ധതിയിൽ മേൽപ്പാലം ഉൾപ്പെടുത്താൻ നിതിൻ ഗഡ്കരി, മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുരളീധരൻ അറിയിച്ചു.
മലബാർ ചേംമ്പർ ഓഫ് കോമേഴ്‌സ് ഭാരവാഹികളോടൊപ്പം നിതിൻ ഗഡ്കരിയെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ. ചേംമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡൻറ് നിത്യാനന്ദ് കാമത്ത്, സെക്രട്ടറി മഹബൂബ്, ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യാ ഹരിദാസ് തുടങ്ങിയവരും നിതിൻ ഗഡ്കരിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നു.
Comments