പാലക്കാട്: കണ്ണൂർ പയ്യാമ്പലത്തെ മാരാർജി സ്മൃതി മന്ദിരത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്നു. പാലക്കാട് നഗരത്തിൽ യുവമോർച്ച പ്രവർത്തകർ വൈകിട്ട് പന്തംകൊളുത്തി പ്രകടനം നടത്തി. സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് യുവമോർച്ച നേതൃത്വം ആവശ്യപ്പെട്ടു.
യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സമൃതി മന്ദിരത്തിന് നേരെയുണ്ടായ അതിക്രമം കൈയുംകെട്ടി നോക്കിനിൽക്കാൻ ആവില്ലെന്നും, പ്രതികളെ പൊലീസ് ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മാരാർജി സ്മൃതി മന്ദിരത്തിൽ നായയുടെ ജഡം കത്തിച്ചതായി കണ്ടത്. സ്മൃതി മന്ദിരത്തോട് ചേർന്ന ടൈലിലിട്ടായിരുന്നു ജഡം കത്തിച്ചത്. കോർപ്പറേഷൻ ശ്മശാനം ഏറ്റെടുത്ത ശേഷം മാരാർജിയുടെ സ്മാരകത്തോട് നിരന്തരം അനാദരവ് കാട്ടിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു.
കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം പോലീസിൽ പരാതിപ്പെട്ടിരുന്നു. കോർപ്പറേഷനും പരാതി നൽകിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരാണ് കൃത്യം നടത്തിയതെന്നാണ് കോർപ്പറേഷന്റെ വാദം.
Comments