ഒട്ടാവ: കൊറോണ മഹാമാരിയെ തുടർന്ന് കാനഡ അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ് രാജ്യം. ഇന്ന് മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കാനഡയിൽ പ്രവേശിക്കാം. എന്നാൽ സെപ്റ്റംബർ 21 വരെ കനേഡിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെട്ടുത്തിയിട്ടുണ്ട്.
കൊറോണ മൂലം മറ്റു രാജ്യങ്ങളിൽ കുടുങ്ങിയ കനേഡിയൻ പൗരന്മാർക്കും, ജോലി സംബന്ധമായി കാനഡയിൽ താമസിച്ചിരുന്നവർക്കും, വിനോദസഞ്ചാരത്തിന് എത്തുന്നവർക്കും ഈ ഇളവുകൾ സഹായകമാവും. അന്താരാഷ്ട്ര യാത്രകൾ നടത്തുന്ന രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ആളുകൾക്ക് പതിനാലു ദിവസത്തെ നിരീക്ഷണവും ആവശ്യമില്ല.
യാത്രക്കാർ, കാനഡ അംഗീകരിച്ച ഫൈസർ-ബയോടെക്, മോഡേണ, ആസ്ട്രസെനക്ക, കോവിഷീൽഡ്, ജാൻസൺ (ജോൺസൺ & ജോൺസൺ) എന്നീ വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചവരായിരിക്കണം. രാജ്യത്ത് പ്രവേശിക്കുന്നവർ വാക്സിൻ സർട്ടിഫിക്കേറ്റുകൾ, പ്രവേശനത്തിന് 72 മണിക്കൂർ മുൻപ് നടത്തിയ പ്രീ-അറൈവൽ കൊറോണ മോളിക്കുലാർ ടെസ്റ്റ്ന്റെ പരിശോധനാ ഫലം എന്നീ രേഖകൾ ഹാജരാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പ്രവേശനത്തിന് അനുമതിയില്ല. ആന്റിജൻ പരിശോധനയുടെ ഫലം അംഗീകരിക്കുന്നതല്ല.
അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾ ഒഴികെ, വാക്സിൻ സ്വീകരിക്കാത്ത എല്ലാ കുട്ടികളും കാനഡയിൽ എത്തി ഒന്നാം ദിവസവും, എട്ടാം ദിവസവും കൊറോണ പരിശോധനയ്ക്ക് വിധേയരാവണം.
Comments