കാബൂൾ: കോടിക്കണക്കിന് രൂപയുടെ ആയുധങ്ങൾ നശിപ്പിച്ചാണ് അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതെന്ന് താലിബാൻ. സൈനിക ഉപകരണങ്ങൾ, വാഹനങ്ങൾ, രേഖകൾ തുടങ്ങി മിലിട്ടറിയെ സംബന്ധിക്കുന്ന സകലതും യുഎസ് സൈന്യം കത്തിച്ചു കളഞ്ഞു. തങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്ന എല്ലാ വസ്തുക്കളും അമേരിക്കൻ സൈനികർ നശിപ്പിച്ചുവെന്നും താലിബാൻ പ്രതിനിധികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഓപ്പറേഷണൽ സെന്ററിലേക്ക് മാധ്യമപ്രവർത്തകരെ താലിബാൻ അനുവദിച്ചിരുന്നു. തുടർന്നാണ് യുദ്ധോപകരണങ്ങൾ അമേരിക്ക ഉപയോഗശൂന്യമാക്കിയതിൽ വിശദീകരണം നടത്തിയത്. ഇത് സംബന്ധിച്ച് വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.
അമേരിക്കൻ സൈനികരുടേതായിരുന്ന ഈഗിൾ എന്ന ക്യാമ്പ് കാബൂളിലെ ദേഹ് സാബ് പ്രദേശത്താണ് സ്ഥിതി ചെയ്തിരുന്നത്. യുഎസിന്റെ ഇന്റലിജൻസ് ഉദ്യോഗസ്ഥരും അഫ്ഗാന്റെ എൻഡിഎസ് 01 സേനയും ഇവിടെ തങ്ങിയിരുന്നു. കാബൂളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഈഗിൾ ക്യാമ്പ് പ്രദേശവും താലിബാൻ കീഴടക്കി. എങ്കിലും ക്യാമ്പിലെ പല മുറികളിലേക്കും മൈനുകൾ ഭയന്ന് താലിബാൻ പ്രവേശിച്ചിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് 31നാണ് നീണ്ടകാലത്തെ യുദ്ധത്തിന് ശേഷം അമേരിക്കൻ സൈന്യം അഫ്ഗാനിസ്താൻ വിട്ടത്. ഇതിനു മുമ്പായി ആറായിരത്തോളം യുഎസ് പൗരന്മാരെയും 1,24,000 അഫ്ഗാൻ സ്വദേശികളെയും അമേരിക്ക രക്ഷപ്പെടുത്തിയിരുന്നു.
Comments