തിരുവനന്തപുരം: എആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി ബിജെപി. കേന്ദ്ര ധനമന്ത്രാലയത്തിനും, സഹകരണ മന്ത്രാലയത്തിനും പരാതി നൽകുമെന്ന് ബിജെപി ദേശിയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ള കുട്ടി പറഞ്ഞു. ഇഡിയുടെ അന്വേഷണം വേണ്ടെന്നുപറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണ്. ലാവ്ലിൻ കേസിൽ കുഞ്ഞാലിക്കുട്ടി സഹായിച്ചതിന് പ്രത്യുപകാരമാണോ പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നതെന്ന് അബ്ദുള്ള കുട്ടി ചോദിച്ചു. സഹകരണ ബാങ്ക് ക്രമക്കേടിൽ ഇഡിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ എആർ നഗർ ബാങ്കിൽ ഒരു അന്വേഷണവും വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ നിലപാടിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള 1200 കോടി രൂപയോളം കള്ളപ്പണം കൂമ്പാരമായി കിടക്കുന്ന വിഷയത്തിൽ അന്വേഷണം നടക്കാൻ പോകുമ്പോൾ അതിനെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് തടയുകയാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചെന്ന് ഇഡിയ്ക്ക് പരാതിയും തെളിവും നൽകിയ കെടി ജലീലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു. അന്വേഷണം നടക്കുമ്പോൾ സാധാരണ നിലയ്ക്ക് ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ് ജലീൽ ഉന്നയിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു.
Comments