കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ നിയമ നടപടി തുടരുമെന്ന് ഹരിത നേതാവ് മുഫിദ തെസ്നി. ഹരിതയെ പിരിച്ചുവിട്ട നടപടി കേരള സമൂഹം ചർച്ച ചെയ്യും. ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണ് പ്രതികരിച്ചത്. അധ്വാനിക്കാൻ മാത്രമുള്ള സ്ത്രീ ശരീരമായി തുടരാനാകില്ല. വനിത കമ്മീഷനെ സമീപിച്ചത് ഭരണഘടനാപരമായ അവകാശമാണ്. അതിനെ അച്ചടക്ക ലംഘനമായി കാണാനാകില്ല. വനിത കമ്മീഷനിൽ നൽകിയ പരാതിയും പിൻവലിക്കില്ല. നീതി കിട്ടാൻ ഏതറ്റം വരെയും പോകും. എംഎസ്എഫിനെതിരായ പോരാട്ടം ലീഗ് പ്രത്യയശാസ്ത്രത്തിന് എതിരല്ല. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും മുഫിദ തെസ്നി പറഞ്ഞു.
പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കുമെന്നും ഹരിത നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എംഎസ്എഫ് നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളിയതിന് പിന്നാലെയാണ് ഹരിതയെ പിരിച്ചുവിട്ടത്. ഹരിത നേതാക്കൾ തുടർച്ചയായി അച്ചടക്കം ലംഘിച്ചുവെന്നും, നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
ജൂൺ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. അബ്ദുൾ വഹാബും സമാനമായ രീതിയിൽ പരിഹസിച്ചതായി ഹരിത നേതാക്കളുടെ പരാതിയിൽ പറയുന്നു.
Comments