കാബൂൾ: അഫ്ഗാനിൽ മാദ്ധ്യമപ്രവർത്തകർക്ക് താലിബാന്റെ ക്രൂരമർദനം. കാബൂൾ നഗരത്തിൽ ഭീകരതയ്‌ക്കെതിരെയുള്ള സ്ത്രീകളുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെയാണ് താലിബാൻ ഭീകരർ ക്രൂരമായി മർദ്ധിച്ചത്. നേമത് നഖ്ദിയും താഖി ദര്യാബിയുമാണ് താലിബാന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായത്. നിലവിൽ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
അഫ്ഗാനിലെ താലിബാന്റെ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ. ഇരുവരേയും ഭീകരർ തടഞ്ഞുവെയ്‌ക്കുകയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ചൊവ്വാഴ്‌ച്ചയാണ് ഇവരെ താലിബാൻ തടങ്കലിലാക്കുന്നത്. ബുധനാഴ്‌ച്ച വൈകിട്ടോടെയാണ് വിട്ടയക്കുന്നത്. കഴിഞ്ഞ ദിവസം ടോളോ ന്യൂസ് മാദ്ധ്യമപ്രവർത്തകൻ വാഹിദ് അഹ്മദിനേയും താലിബാൻ തടഞ്ഞുവെച്ചിരുന്നു.
കാബൂളിൽ താലിബാൻ വിരുദ്ധ പ്രകടനം നടത്തിയ സ്ത്രീകൾക്കും അത് പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർക്കും മർദ്ദനമേറ്റു. അഞ്ച് പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ താലിബാൻ അറസ്റ്റ് ചെയ്തിരുന്നു. കാബൂളിൽ നിന്നുള്ള എറ്റിലാട്രോസ് എന്ന പ്രാദേശിക ദിനപത്രത്തിന്റെ അഞ്ച് ലേഖകരെയാണ് താലിബാൻ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്‌ക്കുകയും ചെയ്തത്. ഇവരിൽ ഒരാൾക്കും ക്രൂരമർദ്ദനമേറ്റിരുന്നു. നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാൾ.
അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും താലിബാൻ അവരുടെ തനിനിറം കാട്ടിത്തുടങ്ങിയെന്നാണ് അഫ്ഗാനിൽ നിന്നുള്ള ഈ റിപ്പോർട്ടുകൾ കാണിക്കുന്നത്. മാദ്ധ്യമ സ്വാതന്ത്ര്യം വിലക്കിയും, സ്ത്രീകളെ അടിച്ചമർത്തിയും അവരുടെ സ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും നിഷേധിച്ചുകൊണ്ടുള്ള ഭരണ രീതി തന്നെയായിക്കും അവർ തുടരുക. ഇത് ശരിവെയ്‌ക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇടക്കാല സർക്കാർ അധികാരത്തിലേറി മണിക്കൂറുകൾ കഴിയുംമുമ്പ് അഫ്ഗാനിൽ നിന്നും പുറത്തുവരുന്നതും.
Comments