ഗുവാഹത്തി: അസമിലെ ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. എഴുപതോളം പേരെ കാണാനില്ലെന്ന് എൻഡിആർഎഫ് അറിയിച്ചു. ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 40 പേരെ രക്ഷപെടുത്തുകയും ചെയ്തു.
അപകടത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. എല്ലാവരുടേയും രക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ചിലർ നീന്തി രക്ഷപ്പെട്ടു. ബോട്ടുകളിലായി നൂറോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. മജൂലി നിമതി ഘാട്ട് റൂട്ടിൽ യാത്ര ചെയ്യുകയായിരുന്ന ബോട്ടുകളാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രക്ഷാ പ്രവർത്തനം വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹം അപകട സ്ഥലം സന്ദർശിക്കും.
Comments