മോസ്കോ: അപകടത്തിൽപ്പെട്ട ക്യാമറമാനെ രക്ഷപെടുത്തുന്നതിനിടെ കൊക്കയിലേക്ക് വീണ് റഷ്യൻ അത്യാഹിതവകുപ്പ് മന്ത്രിയ്ക്ക് ദാരുണാന്ത്യം. മന്ത്രി യെവ്ഗെനി സിനിചെവ് (55)ആണ് മരിച്ചത്. ആർട്ടിക്ക് പ്രദേശത്ത് നടന്ന പരിപാടിയ്ക്കിടയിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മന്ത്രി അപകടത്തിൽപ്പെടുകയായിരുന്നു.
വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസപരിപാടി നടക്കുന്നതിനിടെ താഴ്ച്ചയേറിയ കൊക്കയ്ക്ക് അരികിൽ നിൽക്കുകയായിരുന്നു മന്ത്രിയും ക്യാമറമാനും. അപ്രതീക്ഷിതമായി ക്യാമറമാൻ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ ക്യാമറ മാനെ രക്ഷിക്കാനായി മന്ത്രിയും എടുത്ത് ചാടി. ചാട്ടത്തിനിടെയിൽ യെവ്ഗെനി പാറയിൽ ഇടിച്ച് മരിക്കുകയായിരുന്നു.
ക്യാമറമാൻ നിലവിൽ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. 2018ലാണ് യെവ്ഗെനി അത്യാഹിത മന്ത്രാലയത്തിന്റെ തലവനായി നിയമിതനായത്. റഷ്യയുടെ സുരക്ഷാ കൗൺസിൽ അംഗമായിരുന്ന ഇദ്ദേഹം നിരവധി ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2006നും 2015നും ഇടയിൽ വ്ലാഡിമിർ പുടിന്റെ സുരക്ഷാ വിഭാഗത്തിലും അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു.
Comments