ഇസ്ലാമാബാദ്: പാകിസ്താനിൽ വനിത അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നത് വിലക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. പകരം ലളിതവും മാന്യവുമായ ചുരിദാറുകളോ, ഷാളോ ദുപ്പട്ടയോ ഉള്ള വസ്ത്രങ്ങളോ ധരിക്കാം. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർക്ക് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൈമാറി. പുരുഷന്മാർ കോട്ടോട് കൂടിയ സൽവാർ കമ്മീസ് അല്ലെങ്കിൽ പാന്റ്സും ഷർട്ടും ടൈയും ചേർന്ന വേഷം ധരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
വനിത അധ്യാപകർക്ക് ഔദ്യോഗിക ഒത്തുചേരലുകളിൽ പാർട്ടി വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമില്ല. സ്കാർഫ് അല്ലെങ്കിൽ ഹിജാബ് എന്നിവ ഔദ്യോഗിക അവസരങ്ങളിൽ ഉപയോഗിക്കാം. തണുപ്പുകാലങ്ങളിൽ ലളിതമായ നിറത്തിലും ഡിസൈനിലുമുള്ള കോട്ട്, സ്വെറ്റർ, ജേഴ്സി തുടങ്ങിയവ ധരിക്കാം. ഈ വസ്ത്രങ്ങൾക്കൊപ്പം വനിത അധ്യാപകർക്ക് ഷൂവോ ചെരിപ്പോ ധരിക്കാം. എന്നാൽ സ്ലിപ്പറുകൾ ധരിക്കരുത്.
ഓരോ സ്റ്റാഫ് അംഗവും വ്യക്തിശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കൃത്യമായി മുടിവെട്ടുക, താടി ട്രിം ചെയ്യുക, നഖം വെട്ടുക, കുളിക്കുക, ഡിയോഡറന്റ് അല്ലെങ്കിൽ പെർഫ്യൂം തുടങ്ങിയ ഉപയോഗിക്കുക എന്നതെല്ലാം നല്ല ഗുണങ്ങളായി കണക്കാക്കണം. ഓഫീസ് സമയങ്ങളിലും, ക്യാമ്പസിലെ ഔദ്യോഗിക മീറ്റിംഗുകൾ, ഒത്തുചേരലുകൾ തുടങ്ങിയവക്കും ഇത്തരം രീതികൾ പിന്തുടരേണ്ടതുണ്ടെന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.
Comments