തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം.ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമെതിരെ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.സർക്കാർ കേസുകൾ ലാഘവത്തോടെ കാണുന്നുവെന്നാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.പരാതി ലഭിച്ചാലുടൻ നടപടി എടുക്കണമെന്നും കാലതാമസം പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അതേസമയം ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ പലതിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് സ്വകാര്യ ആശുപത്രികൾ ആരോപിച്ചു. പോലീസ് കർശന നടപടി സ്വീകരിക്കുന്നില്ലെന്നും സ്വകാര്യ ആശുപത്രികളൾ ആരോപിച്ചു.കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കവെയാണ് ആശുപത്രികൾ ശക്തമായ ആരോപണം ഉന്നയിച്ചത്.
എന്നാൽ ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ 270 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു.അതേസമയം അന്വേഷണം നടക്കുന്നത് 28 എണ്ണത്തിൽ മാത്രമാണ്.
സ്വകാര്യ ആശുപത്രികളുടെ ആരോപണത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുവെന്ന് ഡിജിപി ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.പരാതികൾ ഉണ്ടായാൽ കാലതാമസമില്ലാതെ പൊലീസ് ഇടപെട്ടുവെന്ന് ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും കോടതി നിർദേശമുണ്ട്.ഹർജി 22 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
Comments