മേലുകാവ്: പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയുമായി വീട്ടമ്മ. മേലുകാവ് സ്വദേശിനിയാണ് പോലീസിൽ പരാതി നൽകിയത്. അനൂപ് മേനോൻ എന്ന് പരിചയപ്പെടുത്തിയ ഒരാൾ കഴിഞ്ഞ മാസം മകളുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഒരു ആൽബത്തിന് ആവശ്യമായ ജോലികൾ ചെയ്ത് കൊടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ഇയാൾ അമ്മയേയും മകളേയും തുടർച്ചയായി വിളിക്കാനും ആരംഭിച്ചു. എന്നാൽ ആൽബത്തിന്റെ ജോലികൾ ചെയ്യാൻ താത്പര്യമില്ലെന്നും, വിളിക്കരുതെന്നും ഇവർ നിർദ്ദേശിച്ചു. ഇതോടെയാണ് ഫോണിൽ വിളിച്ചയാൾ മകളെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയത്.
കുടുംബം ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ച സിമ്മിൽ നിന്നാണ് വിളി വന്നതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ആറന്മുള സ്വദേശിയുടെ പേരിലാണ് സിം കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ഇയാളിൽ നിന്നും മോഷണം പോയിരുന്നു. ഇതേ നമ്പറിൽ നിന്ന് സമാനമായ പരാതികൾ മറ്റ് പല പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments