പാലാ: നർക്കോടിക് ജിഹാദെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനക്ക് പിന്തുണ നൽകിയ പാലാ നിയോജകമണ്ഡലം കമ്മിറ്റി നിലപാട് തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് യൂത്ത് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ‘ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിർക്കു’മെന്നും കുറിപ്പിൽ പറയുന്നു.
ബിഷപ്പ് ഉന്നയിച്ചത് സാമൂഹിക ആശങ്കയാണെന്നും, ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞത്. വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം. പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചാരണങ്ങളെ ചെറുക്കുമെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
നർകോട്ടിക്, ലവ്ജിഹാദുകൾക്ക് കത്തോലിക്കാ പെൺകുട്ടികളെ ഇരയാക്കുകയാണെന്നും ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് പാലാ ബിഷപ്പ് പറഞ്ഞത്. മുസ്ലീങ്ങൾ അല്ലാത്തവരെ ഇല്ലാതാക്കണം എന്നതാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
Comments