വാഷിങ്ടൺ: മാസ്ക് ധരിക്കാത്തവരിൽ നിന്ന് ഇരട്ടി പിഴ ഈടാക്കാനൊരുങ്ങി അമേരിക്ക. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ മാസ്ക് ഉപയോഗിക്കാതെ യാത്ര ചെയ്താൽ കർശന നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഇന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്.
അഞ്ഞൂറു മുതൽ ആയിരം ഡോളർ വരെയാക്കും ആദ്യത്തെ പിഴ. വീണ്ടും ആവർത്തിച്ചാൽ ആയിരം ഡോളർ മുതൽ മൂവായിരം ഡോളർ വരെയാക്കുമെന്ന് ബൈഡൻ പറഞ്ഞു. ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ഒടുക്കാൻ തയാറായിക്കോളൂ എന്ന മുന്നറിയിപ്പോടെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം.
മാസ്ക് നിർബന്ധമാക്കുന്നതിൽ രോഷം പ്രകടിപ്പിക്കുന്നവരെ പ്രസിഡന്റ് വിമർശിച്ചു. മാസ്ക് വയ്ക്കാൻ പറയുന്ന ഫ്ലൈറ്റ് അറ്റൻഡന്റിനെയും മറ്റു ഗതാഗത സംവിധാനങ്ങളിലെ അധികൃതരെയും ആളുകൾ ശകാരിക്കുന്നതു കാണുന്നുണ്ട്. കുറെക്കൂടി വിവേകത്തോടെ പെരുമാറുക എന്നാണ് ഇവരോടു പറയാനുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു.
ബൈഡൻ ഭരണമേറ്റ ശേഷമാണ് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന ചട്ടം അമേരിക്കയിൽ പ്രാബല്യത്തിലാക്കിയത്. അതിനു മുമ്പ് വിമാന കമ്പനികളും മറ്റു ഓപ്പറ്റേർമാർക്കുമായിരുന്നു മാസ്ക് നിർബന്ധമാക്കിയിരുന്നത്.
Comments