കാബൂൾ : സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി താലിബാൻ വക്താവ്. സ്ത്രീകൾ പ്രസവിക്കാൻ മാത്രം നിയോഗിക്കപ്പെട്ടവരാണെന്ന് താലിബാൻ വക്താവ് സയ്യിദ് സെക്രുള്ള ഹാഷ്മി പറഞ്ഞു. മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹാഷ്മിയുടെ വിവാദ പരാമർശം.
താലിബാൻ സർക്കാരിനെതിരെ അഫ്ഗാനിൽ വനിതകൾ നടത്തുന്ന സമരത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഹാഷ്മി. ഇതിനിടെയാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. വനിതകൾക്ക് ഒരിക്കലും മന്ത്രിമാരാകാൻ കഴിയില്ല. തലയ്ക്ക് മുകളിൽ എന്തെങ്കിലും വച്ച് കൊടുത്താൽ അത് പോലും താങ്ങാൻ കഴിയാത്ത വിഭാഗമാണ് സ്ത്രീകൾ. ഇവർക്ക് എങ്ങിനെയാണ് അധികാരം നൽകാൻ കഴിയുക. പ്രസവിക്കുകയാണ് സ്ത്രീകളുടെ ദൗത്യമെന്നും ഹാഷ്മി വ്യക്തമാക്കി.
തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവർ അഫ്ഗാനിലെ മുഴുവൻ സ്ത്രീകളുടെയും പ്രതിനിധികളല്ലെന്നും ഹാഷ്മി കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരെ നടത്തുന്ന അവകാശ ലംഘനങ്ങളിൽ താലിബാനെതിരെ രൂക്ഷ വിമർശനമാണ് ആഗോള തലത്തിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് താലിബാൻ വക്താവിന്റെ വിവാദ പരാമർശം.
Comments