കൊച്ചി: ഐഎസ്ആർഒ ചരക്കുവാഹനം നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതെ വാക്കുകളിൽ പറഞ്ഞാൽ പോരെന്നും നിയമം കൈയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സർക്കാർ തടയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ വരികയുള്ളൂ. ഇങ്ങനെ പോയാൽ കേരളത്തിൽ നിക്ഷേപമിറക്കാൻ ആരും തയ്യാറാകില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.
നോക്കുകൂലി നിരോധിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നിരോധനം പൂർണ്ണമായി നടപ്പായിട്ടില്ല. കേരളത്തിലേക്ക് വരാൻ നിക്ഷേപകർ ഭയക്കുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു. ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ കാര്യങ്ങൾ സംഘട്ടനത്തിലേക്ക് പോകുന്നു. ഇത് ശരിയായ രീതിയല്ല. അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ നിയമപരമായ മർഗ്ഗങ്ങളാണ് ട്രേഡ് യൂണിയനുകൾ സ്വീകരിക്കേണ്ടത്. ട്രേഡ് യൂണിയനുകൾ നിയമം കൈയ്യിലെടുക്കരുതെന്ന് പറയാൻ സർക്കാർ മടിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.
ഒരു പൗരനെന്ന നിലയിൽ ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നുവെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 2017ൽ നോക്കുകൂലി കേരള ഹൈക്കോടതി നിരോധിച്ചതാണ്. നോക്കുകൂലി ചോദിക്കുന്നതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം നോക്കുകൂലി വാങ്ങുന്നതിനെ പിന്തുണയ്ക്കില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.
2018ന് ശേഷം 11 നോക്കുകൂലി കേസ് രജിസ്റ്റർ ചെയ്തുവെന്ന് സർക്കാർ കോടതിയിൽ അറിയിച്ചപ്പോൾ കേസുകൾ ഇതിൽ കൂടുതലുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. നോക്കുകൂലി നിരോധിച്ചുള്ള ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഡിജിപി ഉറപ്പ് വരുത്തണം എന്ന് കോടതി നിർദ്ദേശിച്ചു. കേസ് പരിഗണിക്കുന്നത് 27ലേക്ക് മാറ്റി. സെപ്തംബർ അഞ്ചാം തീയതിയാണ് തിരുവനന്തപുരം വിഎസ്എസ്സിയിലേക്ക് ഉപകരണവുമായി എത്തിയ ചരക്കുവാഹനം ഒരു കൂട്ടം പ്രദേശവാസികൾ തടഞ്ഞത്.
Comments