ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പയ്നുമായി ബിജെപി. സെപ്തംബർ 17ന് റെക്കോഡ് വാക്സിനേഷൻ നടത്താനാണ് തീരുമാനമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ അറിയിച്ചു. പാർട്ടിയുടെ ബൂത്ത് തലം മുതലുള്ള പ്രവർത്തകർ വാക്സിനേഷൻ ഉറപ്പാക്കാൻ എല്ലാ സഹായവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 28 മുതൽ രാജ്യത്തുടനീളം ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെ ക്യാമ്പയ്ൻ ആരംഭിച്ചിരുന്നു. രാജ്യത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ വേണ്ടി ആരംഭിച്ച പദ്ധതിയായിരുന്നു ഇത്. പദ്ധതിയിലൂടെ രണ്ട് ലക്ഷം ഗ്രാമങ്ങളിലായി നാല് ലക്ഷം സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിക്കും. 43 ദിവസത്തിനുള്ളിൽ 6.88 ലക്ഷം സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഉടൻ തന്നെ അത് എട്ട് ലക്ഷമായി ഉയരുമെന്നും നദ്ദ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രിയുടെ ജന്മദിനം ‘സേവാ സപ്ത’ എന്ന പേരിൽ ആഘോഷിച്ചിരുന്നു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ജീവിതത്തേയും അദ്ദേഹത്തിന്റെ പ്രവർത്തനത്തേയും കുറിച്ച് ജില്ലാ സംസ്ഥാന തലങ്ങളിൽ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി തന്റെ രാഷ്ട്രീയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ ആഘോഷ പരിപാടികൾ ഒരുക്കുന്നത്. സേവ ആൻഡ് സമർപ്പൺ അഭിയാൻ എന്ന പേരിൽ സെപ്തംബർ 17ന് തുടങ്ങി 20 ദിവസം നീണ്ടു നിൽക്കുന്ന പദ്ധതിയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. വാക്സിനേഷന് പുറമെ ദേശവ്യാപകമായി ശുചീകരണ പ്രവർത്തികളും രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ആശംസകൾ നേർന്ന് അഞ്ച് കോടി പോസ്റ്റ് കാർഡുകളും അയക്കും.
Comments