വനവിസ്മയത്തിനും പ്രപഞ്ച നിഗൂഡതയ്ക്കും നടുവില്‍ സമുദ്രനിരപ്പില്‍ നിന്ന് 3,000 അടി ഉയരെ സ്ഥാപിച്ചിരിക്കുന്ന ഗണേശ വിഗ്രഹം. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് 1,100 വർഷം പഴക്കമുള്ള ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത് .
ബസ്തറിലെ വനത്തിനുള്ളിൽ നാഗവംശി രാജവംശത്തിന്റെ കാലത്താണ് ഈ വിഗ്രഹം നിർമ്മിച്ചത് . വാദ്യോപകരണമായ ഡോലിന്റെ ആകൃതിയില്‍ പ്രകൃതി ചെത്തിയെടുത്ത പാറയിലാണ് വിഗ്രഹം . പ്രാദേശിക ഭോഗാമി ഗോത്രവർഗ്ഗക്കാരാണ് ഈ വിഗ്രഹത്തെ തങ്ങളുടെ രക്ഷകനായി കണ്ട് ആരാധിക്കുന്നത് . അവർ തങ്ങളെ ഡോൽക്കലിലെ പുരോഹിതരുടെ പിൻഗാമികളായി കണക്കാക്കുന്നു. പുരാണങ്ങൾ അനുസരിച്ച്, ഗണപതിയും പരശുരാമനും തമ്മിൽ യുദ്ധം നടന്ന സ്ഥലമാണ് ഈ കുന്ന്. യുദ്ധത്തിനിടയിൽ ഗണപതിയുടെ പല്ല് ഒടിഞ്ഞ് ഇവിടെ വീണതായാണ് ഐതിഹ്യം.
ഈ പുരാണ യുദ്ധത്തിന്റെ ഓർമ്മയ്ക്കായാണ് നാഗവംശി രാജവംശം ഇവിടെ വിഗ്രഹം സ്ഥാപിച്ചത് . ഒരു കൈയിൽ ഒടിഞ്ഞ പല്ലും മറുകയ്യിൽ ഫർസ അഥവാ മൂർച്ചയുള്ള ആയുധവും പിടിച്ചിരിക്കുന്ന രണ്ടര അടി വീതിയുള്ള വിഗ്രഹം കലാസൗന്ദര്യത്തിന്റെ ഉദാഹരണമാണ്. നാഗവംശി രാജവംശത്തിന്റെ അടയാളത്തെ സൂചിപ്പിക്കുന്ന പാമ്പിന്റെ രൂപവും വിഗ്രഹത്തിൽ ഉണ്ട്.
നൂറ്റാണ്ടുകളായി ഈ വിഗ്രഹം ആരാധിക്കപ്പെടുന്നു . വിനോദസഞ്ചാര കേന്ദ്രമായും ഇവിടം കണക്കാക്കപ്പെടുന്നു. ഈ സ്ഥലം വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു.
2017 ൽ ഈ ഗണേശ വിഗ്രഹം മലയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. പിന്നീട് കുന്നിന്റെ അടിയിൽ ഇത് 62 കഷണങ്ങളായി കണ്ടെത്തി. സംഭവത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരായിരുന്നു . പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ തടയുന്നതിനാകാം കമ്യൂണിസ്റ്റ് ഭീകരർ വിഗ്രഹം മലയിൽ നിന്ന് തള്ളിയിട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു . നാട്ടുകാർ കണ്ടെത്തിയ വിഗ്രഹം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അതേ വർഷം നന്നാക്കി പുനസ്ഥാപിക്കുകയും ചെയ്തു.
Comments