അമൃത്സർ: കൊറോണ വാക്സിനെടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് നിർബന്ധിത അവധി നൽകി പഞ്ചാബ് സർക്കാർ. ആരോഗ്യകാരണങ്ങളാൽ അല്ലാതെ വാക്സിനെടുക്കാതിരിക്കുന്ന സർക്കാർ ജീവനക്കാരാണ് നിർബന്ധിത അവധിയിൽ പ്രവേശിക്കേണ്ടി വരിക. ഈ മാസം 15 മുതൽ തീരുമാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചു.
കൊറോണയിൽ നിന്നും സംസ്ഥാനത്തെ രക്ഷിക്കാൻ വേണ്ടിയാണ് ഇത്രയും കടുത്ത തീരുമാനമെന്ന് അമരീന്ദർ സിംഗ് പറഞ്ഞു. വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നവരുടെ സംശയങ്ങൾക്ക് വാക്സിനെടുത്തവർ വില നൽകേണ്ട കാര്യമില്ലെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു.
വാക്സിനെടുക്കാത്തവർ ആദ്യ ഡോസ് എടുക്കുന്നതുവരെ അവധിയിൽ പോകേണ്ടി വരും. വാക്സിനേഷനുമായി ബന്ധപ്പെട്ട് ഏറെ വ്യാജ പ്രചാരണങ്ങൾ നടന്ന സംസ്ഥാനമാണ് പഞ്ചാബ്. ആദ്യഘട്ടത്തിൽ ഉൾപ്രദേശങ്ങളിൽ നിന്നുൾപ്പെടെയുളളവർ വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. നിരന്തരം പ്രചാരണ, ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചാണ് സംസ്ഥാന സർക്കാർ ഇതിനെ ഒരു പരിധിവരെ മറികടന്നത്.
നിലവിൽ 18 വയസിന് മുകളിൽ ഉളളവരിൽ 57 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഈ നിരക്ക് ഇതിലും വളരെ ഉയരെയാണ്. 1.18 കോടി ആളുകളാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 37.81 ലക്ഷം പേർക്ക് രണ്ട് ഡോസ് വാക്സിനുകളും നൽകിയിട്ടുണ്ട്.
Comments