ന്യൂയോർക്ക് : അഫ്ഗാനിസ്താനിൽ നിന്നും കൂടുതൽ പൗരന്മാരെ രാജ്യത്ത് എത്തിച്ച് അമേരിക്ക. നിയമപ്രകാരം സ്ഥിര താമസത്തിന് അനുമതി ലഭിച്ചവരുൾപ്പെടെ 32 പേരാണ് ഇന്നലെ അമേരിക്കയിൽ എത്തിയത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ നടത്തിയ ചർച്ചയിൽ രാജ്യത്തുള്ള വിദേശ പൗരന്മാരെ മടക്കി അയക്കാൻ താലിബാൻ സർക്കാർ സമ്മതിച്ചിരുന്നു. ഇതേതുടർന്നാണ് കാബൂൾ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ആദ്യ അന്താരാഷ്‌ട്ര വിമാനത്തിൽ ഇവർ രാജ്യത്ത് എത്തിയത്. 21 അമേരിക്കൻ പൗരന്മാരും, 11 സ്ഥിര താമസത്തിന് അനുമതി ലഭിച്ചവരുമാണ് മടങ്ങിയെത്തിയത്.
ഖത്തർ വിമാനത്തിലാണ് പൗരന്മാർ അമേരിക്കയിൽ എത്തിയത് എന്നാണ് വിവരം. ആളുകളെ വിമാനത്തിൽ കയറ്റുന്നതിനും മറ്റും കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നതായി ബ്ലിങ്കൺ പറഞ്ഞു. രാജ്യത്ത് എത്തിയ അവരെ എംബസി അധികൃതർ സ്വാഗതം ചെയ്തു. 19 അമേരിക്കക്കാരുമായി മറ്റൊരു ചാർട്ടർ വിമാനം പുറപ്പെട്ടിട്ടുണ്ട്. വിമാനത്തിൽ 44 സീറ്റുകളാണ് അമേരിക്കൻ പൗരന്മാർക്കായി മാറ്റിവെച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
താലിബാൻ അധിനിവേശത്തിന് പിന്നാലെ അഫ്ഗാനിൽ നിന്നും അമേരിക്ക ഒരു ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചിരുന്നു. ശേഷവും 200 ഓളം അമേരിക്കൻ പൗരന്മാർ രാജ്യത്ത് കുടുങ്ങിക്കിടന്നിരുന്നു. ഇതോടെയാണ് താലിബാൻ സർക്കാരുമായി ചർച്ച നടത്തിയത്.
Comments