തിരുവനന്തപുരം: ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീൻ-തിരുവനന്തപുരം ട്രെയിനിൽ മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് നിഗമനം. ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിലും കേരളത്തിലും ആർപിഎഫ് സംഘം തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കവർച്ചയ്ക്കിരയായ മൂന്ന് സ്ത്രീകളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
അന്വേഷണത്തിന്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീകളെ കാണിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായും ഉണ്ടായിരുന്നത്. കവർച്ചയ്ക്കിരയായ വിജയകുമാരി എന്ന സ്ത്രീയാണ് ഇയാളെ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്കിരയായ മറ്റൊരു സ്ത്രീയും താൻ സഞ്ചരിച്ച കോച്ചിൽ ഇയാൾ ഉണ്ടായിരുന്നതായി പറയുന്നു. മധുരയിലും നാഗർകോവിലും അടക്കം നിരവധി കേസിൽ പ്രതിയായ ആളാണ് അസ്ഗർ ബാദ്ഷാ.
ട്രെയിനിലെ മൂന്ന് വനിതാ യാത്രക്കാരെ മയക്കി കിടത്തിയാണ് കൊള്ളയടിച്ചത്. തിരുവല്ല സ്വദേശികളായ വിജയകുമാരി, മകൾ അഞ്ജലി, കോയമ്പത്തൂർ സ്വദേശിയായ ഗൗസല്യ എന്ന സ്ത്രീയുമാണ് കവർച്ചയ്ക്കിരയായത്. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധരഹിതയായ നിലയിൽ റെയിൽവേ പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണ്ണവും രണ്ട് മൊബൈൽ ഫോണും മോഷണം പോയതായാണ് പരാതി.
ട്രെയിനിൽ കവർച്ചയ്ക്കിരയായ മൂന്നാമത്തെയാളാണ് ഗൗസല്യ. ഇവരുടേയും സ്വർണ്ണമാണ് കവർച്ച ചെയ്തത്. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഗൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തീവണ്ടിയിൽ പോലീസ് സാന്നിദ്ധ്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. വിശദമായി മൊഴി രേഖപ്പെടുത്താനുള്ള ആരോഗ്യസ്ഥിതിയിലല്ല മൂന്ന് പേരുമെന്നാണ് പോലീസ് പറയുന്നത്.
Comments