ടെഹറാൻ : ഇറാൻ വിദേശകാര്യമന്ത്രി ഹൊസൈൻ അമീർ അബ്ദൊള്ളാഹിയാൻ ഇന്ത്യ സന്ദർശിക്കും. വരും ദിവസങ്ങൡ അദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് അബ്ദൊള്ളാഹിയാൻ ഇന്ത്യയിൽ എത്തുന്നത്.
ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ദൃഢമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറുമായി അബ്ദൊള്ളാഹിയാൻ ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ എത്തുന്നത്. രാജ്യത്തെത്തുന്ന അബ്ദൊള്ളാഹിയാൻ കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.
അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളും ചബഹാർ തുറമുഖ പദ്ധതിയെക്കുറിച്ചുമായിരുന്നു ഇരു വിദേശകാര്യമന്ത്രിമാരും ഫോണിലൂടെ സംസാരിച്ചത്. വിശദമായ ചർച്ചയ്ക്ക് ശേഷം ചബഹാർ തുറമുഖ പദ്ധതിയിൽഅഫ്ഗാന്റെ നിലപാട് ആരായാൻ ഇരുമന്ത്രിമാരും ധാരണയിലെത്തിയിരുന്നു. ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ എത്തുമ്പോൾ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് വിവരം.
അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായ നിലപാട് സ്വീകരിച്ച രാജ്യമാണ് ഇറാൻ. പഞ്ച്ശിറിൽ താലിബാനെ സഹായിച്ച പാക് നടപടിയെയും ഇറാൻ രൂക്ഷമായി വിമർശിച്ചിരുന്നു.
Comments