മലപ്പുറം : എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അഡ്വ. കെ ഫാത്തിമ തഹ്ലിയയെ മുസ്ലിം ലീഗ് ദേശീയ നേതൃത്വം നീക്കി. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശയെ തുടർന്നാണ് നടപടി. എന്നാൽ തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും മാദ്ധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ഫാത്തിമ പ്രതികരിച്ചു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് എതിരായ പരാതിക്ക് പിന്നില്‍ ഫാത്തിമ തഹ്ലിയാണെന്ന വിലയിരുത്തലും ഹരിതയെ മരവിപ്പിച്ച നടപടിക്കെതിരെ രംഗത്ത് വന്നതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചു. വനിതാ കമ്മീഷന് പരാതി നൽകിയ ഹരിത ഭാരവാഹികൾക്ക് തെഹ്ലിയ പിന്തുണ നൽകിയിരുന്നു. ഹരിത കമ്മിറ്റി പുനഃസംഘടനയിലും ഫാത്തിമ തഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചിരുന്നു. വനിതാ കമ്മീഷന് ഹരിത ഭാരവാഹികൾ നൽകിയ പരാതി പിൻവലിക്കാത്തതിന് പിന്നിൽ ഫാത്തിമയാണെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. മുസ്ലീം ലീഗിൽ നിന്ന് നേതൃത്വത്തിനെതിരെ ഒരു വനിത രംഗത്ത് വന്നത് നേതൃത്വത്തെ ഒട്ടൊന്നുമല്ല ഭയപ്പെടുത്തിയത്. ഇത് അച്ചടക്കനടപടിയിലുടെ ദേശീയ ഭാരവാഹിത്വം നീക്കുന്നതിൽ എത്തിച്ചു.
വനിതാ കമ്മീഷനില്‍ നല്കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. ആയിഷ ബാനു പ്രസിഡന്റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്ന ആയിഷ ബാനു വനിതാ കമ്മീഷനില്‍ നല്കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നയാളാണ്. ഹരിതയിലെ മറ്റ് സംസ്ഥാന ഭാരവാഹികളും ഹരിത വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്.
Comments