ഹൈദരാബാദ്: പ്രധാനമന്ത്രിയുടെ 14 അടി പൊക്കമുള്ള പടുകൂറ്റൻ പ്രതിമ നിർമ്മിച്ച് അച്ഛനും മകനും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശികളായ കെ. വിങ്കിടേശ്വര റാവുവും മകൻ കെ. രവി ചന്ദ്രയുമാണ് മോദിയുടെ പ്രതിമ നിർമ്മിച്ചത്. രണ്ട് മാസം മുൻപാണ് നിർമ്മാണം തുടങ്ങിയത്. ബംഗളൂരുവിലെ ഒരു പാർക്കിൽ സ്ഥാപിക്കാനായാണ് പ്രതിമ പണിതത്. സെപ്തംബർ 16ന് പ്രതിമ അനാശ്ചാദനം ചെയ്യും.
അച്ഛനും മകനും ചേർന്ന് നിർമ്മിച്ച ഈ പ്രതിമയ്ക്ക് പ്രത്യേകതകൾ ഏറെയാണ്. ഓട്ടോ മൊബൈൽ കമ്പനി ഉപേക്ഷിച്ച യന്ത്ര ഭാഗങ്ങളും മറ്റുമാണ് നിർമ്മാണത്തിനായി പ്രധാനമായും ഉപയോഗിച്ചത്. ബൈക്ക് ചെയിൻ, ഇരുമ്പ് ദണ്ഡുകൾ, ഗിയർ വീലുകൾ, ഓട്ടോ മൊബൈൽ സ്ക്രാപ്പ് തുടങ്ങിയവയാണ് പ്രതിമ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തുക്കൾ.
ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, ഗുണ്ടൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇതിന് ആവശ്യമായ വസ്തുക്കൾ ശേഖരിച്ചത്. ഹൈദരാബാദിലെ സൂര്യ ശിൽപ്പ ശാലയിൽ വെച്ചാണ് പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. 12 ഓളം പേർ ചേർന്നാണ് ഇതിനാവശ്യമായ ഓട്ടോമൊബൈൽ വസ്തുക്കൾ ശേഖരിച്ചത്.
സാധാരണ ജീവൻ തുടിക്കുന്ന പ്രതിമകൾ നിർമ്മിക്കുന്നത് വെങ്കലം കൊണ്ടും കോൺക്രീറ്റുകൊണ്ടുമാണ്. എന്നാൽ യന്ത്രഭാഗങ്ങൾ കൊണ്ട് അത്തരത്തിലുള്ള പ്രതിമകൾ നിർമ്മിക്കുക ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് വെങ്കിടേശ്വര റാവു പറഞ്ഞു.
Comments