വാഷിംഗ്ടൺ: തലിബാനുമായുളള ഇടപാടുകൾ അനുസരിച്ച് പാകിസ്താനോടുളള സമീപനത്തിൽ മാറ്റം വരുത്തുമെന്ന് യുഎസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആണ് യുഎസ് കോൺഗ്രസിൽ ബൈഡൻ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാൻ വിഷയത്തിൽ രണ്ട് ദശാബ്ദത്തിലധികമായി പാകിസ്താൻ തുടരുന്ന ഇരട്ടത്താപ്പുമായി ബന്ധപ്പെട്ടായിരുന്നു ആന്റണി ബ്ലിങ്കന്റെ പ്രതികരണം.
മേഖലയിൽ പാകിസ്താൻ നടത്തുന്ന നീക്കങ്ങൾ അനുസരിച്ച് അവരോടുളള നിലപാട് മാറ്റേണ്ടി വരും. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ചില കാര്യങ്ങളിൽ സഹകരിക്കുകയും എന്നാൽ മറ്റ് ചിലഘട്ടങ്ങളിൽ വിരുദ്ധ താൽപര്യങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ താൽപര്യത്തിന് വിരുദ്ധമാണെന്ന് ബ്ലിങ്കൺ പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ ഹിയറിങ്ങിലായിരുന്നു ബ്ലിങ്കൺ ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ച്ശിറിൽ ഉൾപ്പെടെ താലിബാൻ ഭീകരരെ സഹായിക്കാൻ പാക് സൈന്യം ഡ്രോൺ ആക്രമണം നടത്തിയതിൽ അമേരിക്ക ഉൾപ്പെടെയുളള രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. മന്ത്രിസഭയിൽ ഹഖാനി ഗ്രൂപ്പിന് പ്രാതിനിധ്യം കൊടുത്ത് യുഎസിനെ താലിബാൻ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
എന്നാൽ വിധ്വംസക നിലപാടുകൾ സ്വീകരിക്കുന്ന പാകിസ്താനെതിരെ കൂടുതൽ കടുത്ത നടപടി വേണമെന്നാണ് യുഎസ് കോൺഗ്രസ് ആവശ്യപ്പെട്ടത്.
Comments