കാബൂൾ: പഞ്ച്ശിറിൽ താലിബാനും പ്രതിരോധ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. പഞ്ച്ശിറിൽ കഴിഞ്ഞ ദിവസം 20ഓളം അഫ്ഗാൻ പൗരന്മാരെ താലിബാൻ വധിച്ചുവെന്നാണ് റിപ്പോർട്ട്. പഞ്ച്ശിറിൽ നിന്നുള്ളവർക്ക് പുറംലോകത്തെ ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും താലിബാൻ വിച്ഛേദിച്ചിരിക്കുകയാണ്. പ്രദേശത്ത് താമസിക്കുന്നവർക്ക് നേരെ താലിബാൻകാർ ക്രൂരമായ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തപ്പോഴും കീഴടങ്ങാതെ നിന്ന ഒരേയൊരു പ്രദേശമാണ് പഞ്ച്ശിർ. പ്രദേശത്ത് രൂപം കൊണ്ട പ്രതിരോധസേനയുടെ നേതൃത്വത്തിലാണ് താലിബാനെ മേഖലയിലേക്ക് കടക്കാതെ തടഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച പാകിസ്താന്റെ സഹായത്തോടെ താലിബാൻ പഞ്ച്ശിറും പിടിച്ചെടുത്തു. മേഖല പൂർണമായും തങ്ങളുടെ കീഴിലായെന്ന് താലിബാൻ പ്രഖ്യാപിച്ചെങ്കിലും, പ്രതിരോധ സേന ഇത് അംഗീകരിച്ചിട്ടില്ല. പഞ്ച്ശിറിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും, ഇവിടം വിട്ടു കൊടുക്കില്ലെന്നുമാണ് പ്രതിരോധസേനയുടെ വാദം. പഞ്ച്ശിറിൽ താലിബാൻ പതാക ഉയർത്തിയതിന്റെയും, വിജയം ആഘോഷിക്കുന്നതിന്റേയും ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ജനങ്ങളുടെ സാധാരണ ജീവിതത്തിന് തടസ്സം നിൽക്കില്ലെന്നാണ് താലിബാന്റെ പ്രഖ്യാപനം. അഫ്ഗാനിലെ എല്ലാ പൗരന്മാരേയും പോലെ തന്നെ പഞ്ച്ശിറിലെ ആളുകളേയും പരിഗണിക്കുമെന്നും, അവരോട് വിവേചനമില്ലെന്നും താലിബാൻ പറഞ്ഞു.
Comments