ന്യൂഡൽഹി : പാക് ഭീകരരുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ചോട്ടാ ഷക്കീൽ. പാകിസ്താനിൽ നിന്ന് വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് ഭീകരർ ഉൾപ്പെടെ ആറ് പേരെ ഇന്നലെ ഡൽഹി പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രിഹിമിന് പങ്കുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങൾക്ക് ഭീകര സംഘടനകളുമായി പങ്കില്ലെന്ന് ചോട്ടാ ഷക്കീൽ പറഞ്ഞത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
പാക് ഭീകര സംഘടനകളുമായി ഡി കമ്പനിക്ക് അടുത്ത ബന്ധമുണ്ടെന്നും രാജ്യത്ത് ഭീകരാക്രമണം നടത്താൻ ഇവർ സഹായം ചെയ്ത് നൽകുന്നുണ്ടെന്നുമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി അനീസ് ഇബ്രാഹിം സഹായം ചെയ്തു കൊടുത്തു എന്ന സൂചനയാണ് ലഭിച്ചത്. എന്നാൽ ചോട്ടാ ഷക്കീൽ ഇത് നിഷേധിച്ചു.
ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായി ആറ് ഭീകരരെയാണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഉത്സവ സീസണിൽ ആക്രമണം നടത്തുന്നതിനായി പാകിസ്താനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച രണ്ട് ഭീകരരെയും പിടികൂടിയിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു. എകെ 47 ഉൾപ്പെടെ ഉപയോഗിക്കാൻ ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. 15 ഓളം പേർ സംഘത്തിൽ ഉണ്ടായിരുന്നതായും ഭീകരർ വെളിപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments