തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിക്കടത്ത് കേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് എക്സൈസ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ലഹരിക്കടത്ത് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതുവരെ 518 യുവാക്കൾ അറസ്റ്റിലായി. യുവാക്കളിലെ ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകി.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന് ലഹരിക്കടത്തിനെ കുറിച്ച് എക്സൈസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിലാണ് വിദ്യാർത്ഥികളെയും യുവാക്കളെയും മറയാക്കിക്കൊണ്ട് നടത്തുന്ന കടത്തിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നത്. പല വിധത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണ് ലഹരിമാഫിയ യുവാക്കളെയും വിദ്യാർത്ഥികളെയും വലയിലാക്കുന്നത്. യുവാക്കൾ പ്രതികളാകുന്നത് വർദ്ധിച്ചതോടെയാണ് കഴിഞ്ഞ വർഷം മുതൽ ഇവരുടെ കണക്കുകൾ ശേഖരിച്ച് എക്സൈസ് പ്രത്യേക പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ വർഷം 3667 കേസുകളിലായി 3791 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 514 പേർ 21 വയസിന് താഴെയുള്ളവർ. ഈ വർഷം രജിസ്റ്റർ 2232 കേസുകളിൽ 518 പ്രതികൾ 21 വയസിന് താഴെയുള്ളവരാണ്. പ്രതികളായ യുവാക്കളും മയക്കു മരുന്നിന് അടിമകളാണെന്നും എക്സൈസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എക്സൈസിൻഫെ വിമുക്തി കേന്ദ്രത്തിൽ മയക്കുമരുന്നിന് അടമപ്പെട്ട് ചികിത്സയിൽ കഴിയുന്ന യുവാക്കളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. ഇത് സാമൂഹിക, സാമ്പത്തിക, ഗാർഹിക പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. പിടികൂടുന്നതിനേക്കാൾ കൂടുതൽ കഞ്ചാവും മയക്കുമരുന്നും നിയമസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് കടത്തുന്നുണ്ട്. വിലകുറവും ലഭ്യതാ സാധ്യതയുമുള്ളതുകൊണ്ട് കഞ്ചാവാണ് വ്യാപകമായി വിൽക്കുന്നത്.
കേരളത്തിൽ ലഹരിവ്യാപാരം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അന്വേഷണം സുഗമമാക്കാനുള്ള ശുപാർശകളും കമ്മീഷൻ നൽകിയിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ലഹരികടത്തുകാരുടെ ഫോൺ വിശദാംശങ്ങൾ പോലീസാണ് കൈമാറുന്നത്. ഇതിന് എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് അനുമതി നൽകണം.
യുവാക്കളുടെ അമിതമായ പുകയില ഉപയോഗമാണ് യുവാക്കളെ ലഹരിയ്ക്ക് അടിമയാക്കുന്നത്. സംസ്ഥാനത്ത് നിലവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് പിടിച്ചാൽ 200 രൂപ മാത്രമാണ് പിഴ. ഇത് വർദ്ധിപ്പിച്ചാൽ ഒരു പരിധി വരെ അനാവശ്യ ലഹരി ഉപയോഗം തടയാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Comments