കൊച്ചി: സന്തോഷത്തിന്റെ തോത് അളക്കുന്ന യന്ത്രം കണ്ട് പിടിച്ച് കുസാറ്റ് ഗവേഷക. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല(കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെൻസർ റിസർച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആർ റിസർച്ച് അസോസിയേറ്റ് ഡോ.ശാലിനി മേനോനാണ് ഉപകരണം കണ്ടുപിടിച്ചത്.
മനുഷ്യരുടെ നാഡീതന്തു ഉല്പാദിപ്പിക്കുന്ന രാസപദാർത്ഥമായ ഡോപ്പമൈനാണ് സന്തോഷമുൾപ്പടെയുള്ള മനുഷ്യവികാരങ്ങൾ നിർണയിക്കുന്നത്. ഡോപ്പമൈന്റെ അളവ് നിർണയിക്കാൻ കഴിയുന്ന ഉപകരണമുണ്ടെങ്കിൽ ന്യൂറോളജിക്കൽ ചികിത്സാരംഗത്ത് കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ കഴിയും. ഈ ചിന്തയാണ് ഡോ.ശാലിനി മേനോനെ ഡോപ്പാമീറ്റർ എന്ന സെൻസർ ഉപകരണത്തിലേക്കെത്തിച്ചത്.
പാർക്കിൻസൺ,അൽഷിമേഴ്സ്
, സ്കീസോഫ്രീനിയ,വിഷാദം തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കൽ രോഗങ്ങളുടെ ചികിത്സാരംഗത്ത് വലിയ മുന്നോറ്റമുണ്ടക്കാൻ ഈ കണ്ടുപിടുത്തത്തിനാവുമെന്നാണ് പ്രതീക്ഷ. ചെലവ് കുറഞ്ഞതും കൊണ്ട്നടക്കാൻ കഴിയുന്നതുമായ ഡോപ്പാമീറ്റർ പോയിന്റ് ഓഫ് കെയർ രോഗനിർണയ ആപ്ലിക്കേഷനുകൾക്ക് ഉപയോഗിക്കാം.പരിശോധനയ്ക്കായി സാമ്പിളിന്റെ കുറഞ്ഞ അംശം മാത്രം മതി പെട്ടന്നുതന്നെ ഫലം ലഭിക്കും.
ഡോപ്പമീറ്ററിന്റെ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.കുസാറ്റ് സയൻസ് ഫാക്കൽറ്റി ഡോ.കെ.ഗിരീഷ് കുമാർ മാർഗനിർദ്ദേശത്തിലാണ് ഡോപ്പമീറ്റർ എന്ന സെൻസർ ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. കോഴിക്കോടുള്ള പ്രോച്ചിപ്പ് ടെക്നോളജി എന്ന സ്റ്റാർട്ടപ്പ് സ്ഥാപനവും കണ്ടെത്തലിൽ സഹായിച്ചു.
Comments