കാബൂൾ: അഫ്ഗാനിസ്താനിൽ അനുവദനീയ നാനൂറോളം കായികവിനോദങ്ങൾ പ്രഖ്യാപിച്ച് താലിബാൻ. നീന്തൽ, സോക്കർ, കുതിരസവാരി, ഓട്ടം തുടങ്ങിയ കായിക വിനോദങ്ങൾ രാജ്യത്ത് അനുവദനീയമായിരിക്കുമെന്ന് അഫ്ഗാനിലെ പുതിയ കായിക വകുപ്പ് മേധാവി ബഷീർ അഹമ്മദ് റുസ്തംസയ് പറഞ്ഞു. അതേസമയം ഇതിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുക്കാനെങ്കിലും, സ്ത്രീകൾക്ക് അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ‘ദയവ് ചെയ്ത് സ്ത്രീകളെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കരുത്’ എന്ന് പറഞ്ഞുകൊണ്ടാണ് ബഷീർ അഹമ്മദ് ഈ പ്രഖ്യാപനം നടത്തിയത്.
കുങ്ഫു, റെസ്ലിങ് തുടങ്ങിയ ഇനങ്ങളിലെ മുൻ ജേതാവ് കൂടിയാണ് ബഷീർ അഹമ്മദ്. താലിബാൻ അധികാരത്തിലെത്തിയതോടെയാണ് ഇയാളെ അഫ്ഗാനിസ്താനിൽ സ്പോർട്സ് ആന്റ് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ജനറലായി നിയമിക്കുന്നത്. ശരിഅത്ത് നിയമത്തെ ബാധിക്കാത്ത ഒരു കായിക വിനോദത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്നും, നാനൂറോളം കായികവിനോദങ്ങൾ ഇപ്പോഴും അനുവദനീയമാണെന്നും ബഷീർ അഹമ്മദ് പറഞ്ഞു. എല്ലാ രാജ്യങ്ങളിലും ഉള്ളത് പോലെ തന്നെയാകും ഇവിടേയും എല്ലാ കായികവിനോദങ്ങളും. കളിക്കുന്ന സമയത്ത് ഉപയോഗിക്കുന്ന വേഷങ്ങളിൽ ചെറിയ മാറ്റമുണ്ടായേക്കാം. അതായത് ബോക്സിങ്, ഫുട്ബോൾ തുടങ്ങിയവയ്ക്കെല്ലാം മുട്ടിന് താഴെ വരെ ഇറക്കമുള്ള ഷോർട്സ് ആയിരിക്കും ഉപയോഗിക്കേണ്ടത്.
സ്കൂളുകളിൽ പെൺകുട്ടികൾക്ക് കായികവിനോദങ്ങൾ അനുവദിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഉന്നത നേതൃത്വം നടത്തുന്നുണ്ട്. എന്നാൽ ഒരുമിച്ചുള്ള കായികവിനോദങ്ങൾ അനുവദിക്കില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ബഷീർ അഹമ്മദ് പറയുന്നു.
Comments