കൊച്ചി : കൊച്ചി കപ്പൽ ശാലയ്ക്ക് നേരെ വീണ്ടും ഭീഷണി. നേരത്തെ ലഭിച്ച ഭീഷണി സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. കപ്പൽ ശാല തകർക്കുമെന്ന സന്ദേശമാണ് പോലീസിന് ലഭിച്ചത്.
ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് കപ്പൽ ശാലയ്ക്ക് നേരെ ഭീഷണി സന്ദേശം ലഭിക്കുന്നത്. കഴിഞ്ഞ മാസം 24 നാണ് കപ്പൽ ശാലയ്ക്ക് നേരെ ആദ്യ ഭീഷണി സന്ദേശം എത്തുന്നത്. ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണി. വിലാസമറിയാൻ സാധിക്കാത്ത വിധത്തിലാണ് ഇ മെയിലിലൂടെ ഭീഷണ് എത്തിയത്. തുടർന്ന് കപ്പൽ ശാല അധികൃതർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ രണ്ടാമതും ഭീഷണി സന്ദേശം ലഭിച്ചു. കപ്പൽ ശാല തകർക്കുമെന്നാണ് കഴിഞ്ഞ ദിവസം ഇ മെയിൽ വഴി വന്ന ഭീഷണി. ഇതിനെത്തുടർന്ന് കപ്പൽശാല അധികൃതർ പോലീസിൽ പരാതി നൽകുകയും ഈ പരാതിയിലും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ആദ്യ ഭീഷണിയിൽ കപ്പൽ ശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഭീഷണി സന്ദേശത്തിൽ കപ്പൽ ശാലയിലെ ചില ഉദ്യോഗസ്ഥരുടെ പേരും പദവികളും ഉണ്ടായിരുന്നു. ജീവനക്കാർക്ക് ഇതുമായി ബന്ധമുണ്ടോയെന്ന അന്വേഷണമാണ് നടന്നത്. എന്നാൽ തുടർച്ചയായി മൂന്നാം തവണയും ഭീഷണി ഉണ്ടായിട്ടും അന്വേഷണം എങ്ങും എത്താത്ത അവസ്ഥയിലാണ് ഉള്ളത്. അതേസമയം ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പോലീസ് എൻഐഎക്ക് കൈമാറിയേക്കും എന്ന സൂചനകളും ലഭിക്കുന്നുണ്ട്.
Comments