ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പിടികൂടിയ ആറ് ഭീകരരിൽ നാല് പേരെ 14 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ട് പേരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഇവരേയും കസ്റ്റഡിയിൽ വിടണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും. എല്ലാവരേയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ ഭീകരാക്രമണ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ഇവർ പ്രവർത്തിച്ചിരുന്നത് സ്ലീപ്പർ സെല്ലുകളായാണെന്ന് പോലീസ് അറിയിച്ചു. പാകിസ്താനിൽ പരിശീലനം നേടിയ ഇവർ പരിശീലന സമയത്ത് അവിടെ വച്ച് ബംഗ്ളാ ഭാഷ സംസാരിക്കുന്ന ചിലരെ കണ്ടെന്ന് പറഞ്ഞതായി പോലീസ് അറിയിച്ചു.
ഭീകരരിൽ നിന്ന് ആർഡിഎക്സ് അടക്കം സ്ഫോടക വസ്തുക്കളും ബോംബ് നിർമ്മാണത്തിനുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവരുടെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും ഡൽഹി പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഭീകരർ പിടിയിലായതിനെ തുടർന്ന് തലസ്ഥാന നഗരത്തിൽ നിരീക്ഷണം ഊർജ്ജിതമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ട ഭീകരരെയാണ് ഇന്നലെ ഡൽഹി പോലീസ് പിടികൂടിയത്. രണ്ട് ഭീകരരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നും ഒരാളെ രാജസ്ഥാനിലെ കോട്ടയിൽ നിന്നുമാണ് പിടികൂടിയത്. ഡൽഹി ജാമിയ നഗർ സ്വദേശി ഒസാമ, മുംബൈ സ്വദേശി മൊഹമ്മദ് ഷെയിഖ്, യുപി സ്വദേശികളായ മൂൽചന്ദ്, ഷീഷാൻ, അബൂബക്കർ, ജാവേദ് എന്നിവരാണ് പിടിയിലായത്.
Comments