ലക്നൗ : ഉത്തർപ്രദേശിൽ ബിജെപിക്കെതിരെ മത്സരിക്കണമെങ്കിൽ പ്രവർത്തകർ പണം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് കുമാർ ലല്ലു. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ അപേക്ഷയ്ക്കൊപ്പം 11,000 രൂപയും നൽകണം എന്നാണ് ലല്ലു പറഞ്ഞത്. 2022 ലെ ഉത്തർപ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം ആവശ്യവുമായി രംഗത്തെത്തിയത്. പാർട്ടി ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
ഉത്തർപ്രദേശിൽ യോഗി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ഗൂഢതന്ത്രങ്ങളാണ് മെനയുന്നത്. പ്രിയങ്ക വാദ്രയുടെ അദ്ധ്യക്ഷതയിൽ പ്രചാരണ പരിപാടികളും സോഷ്യൽ മീഡിയ ക്യാമ്പെയിനും നടത്തുമെന്നാണ് ഹൈക്കമാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ യുപിയിൽ തുടർഭരണം ഉറപ്പിച്ച ബിജെപിയെ ചെറുക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നവരുടെ കയ്യിൽ നിന്ന് വരെ പണം പിരിക്കാൻ പാർട്ടി തയ്യാറാകുന്നത്. അതേസമയം കോൺഗ്രസിന്റെ ഫണ്ട് കുറഞ്ഞ് വരികയാണ്.
ഉത്തർപ്രദേശിലെ 403 സീറ്റുകളിൽ 90 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്ത് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തും പരാജയപ്പെട്ട കോൺഗ്രസിന് 2022 ലെ തെരഞ്ഞെടുപ്പ് നിർണായകമാണ്. എന്നാൽ ബിജെപി ഭരണ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയസാധ്യത കുറവാണെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബിജെപി തുടർഭരണം നടത്തുമെന്നാണ് പ്രവചനം.
Comments