തിരുവനന്തപുരം: കേരള പോലീസിന്റെ അടിയന്തിര ആവശ്യത്തിനെന്ന പേരിൽ വാടകയ്ക്കെടുത്ത ഹെലികോപ്ടറിന് സംസ്ഥാന സർക്കാർ ചെലവാക്കിയത് 22 കോടിയിലധികം രൂപ. ഹെലികോപ്ടറിന്റെ മാസവാടക ഇനത്തിൽ മാത്രം 21.64 കോടി രൂപ ചെലവായി. പാർക്കിംഗ് വാടകയും മറ്റ് അനുബന്ധ ചെലവുകളിലുമായി ഏകദേശം 56.72 ലക്ഷം രൂപ വേറെയും ചെലവിട്ടു. വിവരാവകാശ നിയമ പ്രകാരമുള്ള രേഖയിലാണ് ഹെലികോപ്ടർ വാടകയിലെ കണക്ക് പുറത്തുവരുന്നത്.
നാല് മാസം മുൻപ് ഹെലികോപ്ടറിന്റെ കരാർ കാലാവധി അവസാനിച്ചിരുന്നു. 2020 ഏപ്രിലിൽ ആണ് പവൻ ഹംസ് കമ്പനിയിൽ നിന്നും ഒരു വർഷത്തേയ്ക്ക് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസ വാടക. കരാർ കാലാവധി അവസാനിക്കുമ്പോൾ ആകെ ചെലവായത് 22,21,51,000 രൂപയാണെന്ന് വിവരാവകാശ രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഹെലികോപ്ടർ വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, കമ്യൂണിസ്റ്റ് ഭീകര വേട്ടയ്ക്കായി ഒരു വട്ടമെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരെ സഹിതമാണ് വാടകയ്ക്ക് എടുത്തത്. കമ്യൂണിസ്റ്റ് ഭീകർക്കായുള്ള നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയാണ് അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്.
Comments