ഇല്ലിനോസ്: മെമ്മറി കാർഡ് കാണാതെ പോയതിൽ പ്രകോപിതയായ അമ്മ 12 വയസ്സുകാരനെ വെടിവെച്ച് കൊന്നു. തലയിലും ശരീരത്തിലും വെടിയേറ്റ കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാദൻ ഇൻഗ്രാമാണ് കൊല്ലപ്പെട്ടത്. സൗത്ത് ഷിക്കാഗോയിലാണ് സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് എവിടെ എന്ന് ചോദിച്ചായിരുന്നു തർക്കം തുടങ്ങുന്നത്. താൻ കണ്ടിട്ടില്ലെന്നും എടുത്തിട്ടില്ലെന്നും മകൻ അമ്മയോട് പറഞ്ഞു. എന്നാൽ അമ്മ ദേഷ്യം അടക്കാനാകാതെ സിൽവർ റിവോൾവർ എടുത്ത് കുട്ടിയുടെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരിക്കേൽപ്പിച്ചിരുന്നില്ല. തുടർന്ന് കുട്ടി കരയുന്നതും നിലത്ത് വീഴുന്നതും ക്യാമറയിൽ കാണാം. ആരുമായോ ഫോണിൽ ബന്ധപ്പെട്ട ശേഷം അമ്മ തിരിച്ചുവന്ന് കുട്ടിയോട് വീണ്ടും കാർഡിനെ കുറിച്ച് ചോദിക്കുകയായിരുന്നു.
എന്നാൽ താൻ കണ്ടില്ലെന്ന് കുട്ടി ആവർത്തിച്ചതോടെ അമ്മ കുട്ടിയുടെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിയൊച്ച കേട്ട പ്രദേശവാസികളാണ് പോലീസിൽ വിവരം അറിയിക്കുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്തു.
Comments