തിരുവനന്തപുരം: നർക്കോട്ടിക് മാഫിയ എന്ന് കേട്ടിട്ടുണ്ടെന്നും വിവാദ പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്ന കാര്യം ആലോചനയിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യഥാർഥ മാഫിയ എന്നത് ലഹരി മരുന്ന് മാഫിയ ആണ്. അങ്ങനെ ഉള്ള മാഫിയ ആരും അറിയാത്തത് അല്ല. അതിൽ ഏതെങ്കിലും ഒരു മത ചിഹ്നം കാണാൻ പാടില്ല. മതസ്പർധ ഉണ്ടാക്കാൻ ഉദ്ദേശം ഇല്ലെന്ന് പാലാ ബിഷപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള വിദ്വേഷ പ്രചാരണത്തിൽ നടപടി എടുക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. സർവകക്ഷി യോഗം വിളിക്കണം എന്ന ആവശ്യം സർക്കാർ പരിശോധിക്കും. കോൺഗ്രസ് വിട്ട് ആളുകൾ പോകുന്നത് സ്വാഭാവികമായി കണ്ടാൽ മതി. കോൺഗ്രസ് തകർച്ചയിലേക്ക് പോകുകയാണ്. അതിനൊപ്പം നിൽക്കേണ്ട എന്ന് ചിന്തിക്കുന്നവർ ആണ് പാർട്ടി വിടുന്നത്. ഇനിയും ആളുകൾ വരാൻ തന്നെയാണ് സാധ്യത. നാളെ എന്തൊക്കെ ആണെന്ന് നാളെ അല്ലെ അറിയാൻ പറ്റൂ.
കൊറോണ കേസുകളുടെ കാര്യത്തിൽ ആശ്വാസകരമായ സ്ഥിതിയാണ്. ഇന്ന് 17,681 പേര്‍ക്കണ് രോഗബാധ സ്ഥിരീകരിച്ചത്. 97,070 പരിശോധന നടന്നു. 208 മരണങ്ങളുണ്ടായി. ഇപ്പോള്‍ 1,90,750 പേരാണ് ചികിത്സയിലുള്ളത്. നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലും കോഴിക്കോട്ട് കണ്ടെയിന്മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈയിന്മെന്റായി തുടരും. രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. കണ്ടെയിന്മെന്റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന വാക്സിനേഷന് പുനരാരംഭിച്ചിട്ടുണ്ട്.
18 വയസിന് മുകളിലുള്ള ബാക്കിയുള്ളവര്‍ക്ക് കൂടി ഈ മാസത്തില്‍ തന്നെ വാക്സിന് നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. സെപ്റ്റംബര്‍ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍, ശരാശരി ആക്ടീവ് കേസുകള്‍ 1,53,067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,998 കേസുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ ടിപിആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാ നിരക്ക് യഥാക്രമം 6 ശതമാനവും 21 ശതമാനവും കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെറൊ പ്രിവലന്‍സ് പഠനം നടക്കുകയാണ്. എത്ര പേര്‍ക്ക് രോഗം വന്നു മാറി എന്നു മനസ്സിലാക്കാനാണ് ഈ പഠനം. കുട്ടികളിലും സെറോ പ്രിവലന്‍സ് പഠനം നടത്തുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോതും സ്വഭാവവും മനസ്സിലാക്കാനും അതനുസരിച്ച് വാക്സിന് വിതരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കൃത്യതയോടെ നടപ്പിലാക്കാനും ഈ പഠനം സഹായകമാകും. ഈ മാസം അവസാനത്തോടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments