തിരുവനന്തപുരം : ലോഡ്ജിൽ വാടകയ്ക്ക് മുറിയെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് തൈക്കാട്ട് സമന്വയ നഗറിൽ മടവിളാകത്ത് വീട്ടിൽ നിതിൻ ( 23), പാലക്കാട് നടുവത്തൂപാറ പെരുങ്ങോട് കുറുശ്ശിയിൽ കുണ്ടുകാട് വീട്ടിൽ രാകേഷ് (30) എന്നിവരാണ് പിടിയിലായത്.
വിപണിയിൽ രണ്ടര ലക്ഷം രൂപയിലധികം വിലവരുന്ന ഏഴ് കിലോ കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മംഗലപുരം പോലീസും തിരുവനന്തപുരം റൂറൽ ഷാഡോ ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിലെ കഞ്ചാവ് വിൽപ്പനയുടെ മുഖ്യകണ്ണികളാണ് ഇവർ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും ട്രെയിൻ മാർഗ്ഗമാണ് ഇവർ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നത്. കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് വൻ വിലയ്ക്കാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്.
രണ്ട് പേരും നേരത്തെ ക്രിമിനൽ കേസ്സുകളിലും അനധികൃത മദ്യകച്ചവടത്തിനും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.
Comments