ലക്നൗ : രാജ്യതലസ്ഥാനത്തുനിന്നും ആറു ഭീകരർ കഴിഞ്ഞ ദിവസം പിടിയിലായതിനു പിന്നാലെ ഉത്തർപ്രദേശിൽ നിന്ന് മൂന്ന് ഭീകരരെ കൂടി യുപി പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഐഎസ്ഐയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് യുപി പോലീസ് സ്ഥിരീകരിച്ചു.
പ്രയാഗ് രാജിലെ കരേലിയിൽ നിന്നുള്ള മദനി എന്ന മുഹമ്മദ് താഹിർ, റായ് ബറേലിയിലെ ഉൻചഹാറിൽ നിന്നുള്ള മുഹമ്മദ് ജമീൽ, പ്രതാപ്ഗഡിലെ മഹേഷ്ഗഞ്ചിൽ നിന്നുള്ള മുഹമ്മദ് എന്ന ഇംതിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് ഐഇഡിയും പോലീസ് കണ്ടെടുത്തു.ഭീകരാക്രമണത്തെ കുറിച്ചുള്ള സൂചന 10 ദിവസം മുമ്പ് ഡൽഹി പോലീസ് കൈമാറിയിരുന്നു . തുടർന്ന് യുപി എടിഎസ് നടത്തിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തതെന്നും പോലീസ്, ക്രമസമാധാന വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേർ ബോംബ് സ്ഫോടനങ്ങൾ നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. സംസ്ഥാനത്ത് തുടർച്ചയായ ഐഇഡി സ്ഫോടനങ്ങൾ നടത്താനും ഭീകര സംഘം പദ്ധതിയിടുന്നതായി പ്രശാന്ത് കുമാർ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഉത്സവ സമയങ്ങളിൽ യുപിയിലെ പ്രധാന നഗരങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്താനാണ് ഇവർ ലക്ഷ്യമിടുന്നതെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ മൂന്ന് യുവാക്കളെയും യുപി എടിഎസ് ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിനു കൈമാറി.
Comments