കൊൽക്കത്ത: ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ സുരക്ഷയ്ക്കും അക്രമം തടയാനും സിആർപിഎഫിനെ വിന്യസിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലെത്തിയാണ് ബിജെപി നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പാണ് ബിജെപി ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ പശ്ചിമബംഗാൾ പോലീസിന്റെ ഒരു തരത്തിലുളള ഇടപെടലും അംഗീകരിക്കാനാകില്ലെന്ന് നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭബാനിപൂരിൽ മാത്രം 40 കമ്പനി സിആർപിഎഫ് സേനയെ വിന്യസിക്കണം. മറ്റ് രണ്ട് മണ്ഡലങ്ങളിൽ 25 കമ്പനി സേനയെ വീതം വിന്യസിക്കണമെന്നും ബിജെപി നേതാവ് അരുൺ സിംഗ് പറഞ്ഞു.
നന്ദിഗ്രാമിൽ തോൽവി അറിഞ്ഞതോടെ മമത ബാനർജി അസ്വസ്ഥയാണ്. അതുകൊണ്ടു തന്നെ ഭബാനിപൂരിൽ വിജയിക്കാനായി അവർ അധികാര ദുർവ്വിനിയോഗം നടത്താൻ സാദ്ധ്യത കൂടുതലാണ്. ഹോർഡിംഗുകളിൽ നിന്ന് മമതയുടെ ചിത്രം പോലും ഒഴിവാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും അരുൺ സിംഗ് കൂട്ടിച്ചേർത്തു. ദുർഗാപൂജ അടുത്ത ദിവസങ്ങളിൽ മമതയുടെ മുഖം ദുർഗാബിംബങ്ങളിൽ ചിത്രീകരിക്കുന്നതും ശരിയല്ലെന്ന് പാർലമെന്റ് അംഗം ലോക്കറ്റ് ചാറ്റർജിയും ചൂണ്ടിക്കാട്ടി.
കേരളത്തിനൊപ്പമാണ് ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും നടന്നത്. എന്നാൽ തെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപക അക്രമമാണ് സംസ്ഥാനത്ത് നടത്തിയത്. നിരവധി ബിജെപി പ്രവർത്തകർ അക്രമങ്ങളിൽ കൊല്ലപ്പെടുകയും ആയിരങ്ങൾ വീടുപേക്ഷിച്ച് അസമിലേക്ക് ഉൾപ്പെടെ പലായനം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി സിആർപിഎഫിന്റെ സേവനം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. ഈ മാസം 30 നാണ് ബംഗാൾ ഉപതെരഞ്ഞെടുപ്പ്.
Comments