ന്യൂഡൽഹി: അടുത്ത മാസം ദുബായിൽ ആരംഭിക്കുന്ന ട്വിന്റി-20 ലോകകപ്പിന് ശേഷം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ജോലി ഭാരം കണക്കിലെടുത്താണ് സ്ഥാനം ഒഴിയുന്നതെന്നും ടെസ്റ്റ്, ഏകദിന ടീമുകളുടെ നായക സ്ഥാനത്ത് തുടരുമെന്നും കേഹ്ലി വ്യക്തമാക്കി. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ രോഹിത് ശർമ്മയ്ക്കാണ് സാദ്ധ്യത
‘കഴിഞ്ഞ എട്ടോ ഒൻപതോ വർഷമായി മൂന്ന് ഫോർമാറ്റിനും കളിക്കുന്നതിന്റേയും അതിൽ അഞ്ചോ ആറോ വർഷമായി മൂന്ന് ഫോർമാറ്റിനും ക്യാപ്റ്റനാകുന്നതിന്റേയും ജോലി ഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റൻ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടർന്നും നയിക്കും. ടി20യിൽ ക്യാപ്റ്റനെന്ന നിലയിൽ തന്റെ കഴിവ് പരമാവധി നൽകിയിട്ടുണ്ട്. ഇനി ടീമിലെ ബാറ്റ്സ്മാനെന്ന നിലയിൽ തുടരും’ കോഹ്ലി ട്വിറ്ററിൽ കുറിച്ചു.
ഒരുപാട് സമയമെടുത്താണ് ഈ തീരുമാനത്തിൽ എത്തിയതെന്നും വിരാട് കുറിക്കുന്നു. തീരുമാനത്തിന് മുൻപ് ടീം നേതൃത്വത്തിന്റെ ഭാഗമായ രവി ശാസ്ത്രിയോടും രോഹിത് ശർമ്മയോടും കൂടിയാലോചിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയേയും സെക്രട്ടറി ജയ് ഷായെയും സെലക്ടർമാരേയും തന്റെ തീരുമാനം അറിയിച്ചതായും വിരാട് പറഞ്ഞു.
2015ൽ ധോനി ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെയാണ് ക്യാപ്റ്റൻ സ്ഥാനം കോഹ്ലിയിലേക്ക് എത്തുന്നത്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ധോനി ക്യാപ്റ്റൻ സ്ഥാനം കോഹ്ലിക്ക് കൈമാറുന്നത് 2017ലാണ്. 45 ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോലി 27 ജയങ്ങൾ സ്വന്തമാക്കി. 14 മത്സരങ്ങൾ തോറ്റു.
🇮🇳 ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021
Comments