വയനാട്: പനമരം നെല്ലിയമ്പം വൃദ്ധ ദമ്പതികളുടെ ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശവാസിയുടെ മൊബൈൽ മോഷ്ടിച്ചതിനും അർജ്ജുനെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട റിട്ട.അധ്യാപകരായ കേശവന്റേയും ഭാര്യ പത്മാവതിയുടേയും അയൽവാസിയാണ് അർജുൻ. ബംഗളുരുവിലും ചെന്നൈയിലും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്ഡൗൺ സമയത്താണ് നാട്ടിൽ എത്തിയത്. കൊറോണ സമയത്ത് ജോലി പോയതോടെ നാട്ടിൽ കൂലിവേല ചെയ്ത് വരികയായിരുന്നു. മോഷണം നടത്താനാണ് അർജുൻ പനമരത്തെ വൃദ്ധദമ്പതികളുടെ വീട്ടിലെത്തുന്നത്.
കത്തി കാണിച്ച് ഇവരെ ഭീഷണിപ്പെടുത്താമെന്ന് കരുതിയെങ്കിലും ഇരുവരേയും കുത്തുകയായിരുന്നു. തുടർന്ന് മോഷണം നടത്താതെ പ്രതി അവിടെ നിന്നും രക്ഷപെട്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂൺ 10നാണ് കേശവനും പത്മാവതിയും കുത്തേറ്റ് മരിക്കുന്നത്. മൂന്ന് മാസത്തിനിടെ മുന്നൂറോളം പേരെ മാനന്തവാടി പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മാസം 10ന് അർജുനെ ചോദ്യം ചെയ്യാനായി ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ സ്റ്റേഷനിലെത്തിയ ഇയാൾ ഇറങ്ങി ഓടുകയും, കയ്യിൽ കരുതിയ എലിവിഷം എടുത്ത് കഴിക്കുകയുമായിരുന്നു.
Comments