ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനെ പുറത്തുനിന്നും നിയന്ത്രിക്കാനാകില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . താലിബാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തങ്ങൾ പ്രേരിപ്പിക്കുന്നുണ്ട് . യുദ്ധത്തിൽ തകർന്ന അയൽരാജ്യത്തെ പാകിസ്താൻ പിന്തുണയ്ക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ . താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ അടിയന്തിര സഹായങ്ങൾ ആവശ്യമുണ്ട് . അതിനായി അന്താരാഷ്ട്ര പിന്തുണ ഉണ്ടാകണം .അഫ്ഗാൻ സർക്കാർ പ്രാഥമികമായി വിദേശ സഹായത്തെ ആശ്രയിക്കുന്നുണ്ട് .
പാകിസ്താന് സമാധാനപരവും സുസ്ഥിരവുമായ രീതിയിൽ അഫ്ഗാൻ നിലനിൽക്കണമെന്നാണ് ആഗ്രഹം . അതിനാണ് തുടർന്നും പിന്തുണ നൽകുന്നത് . അഫ്ഗാനിസ്ഥാൻ പുറത്തുനിന്ന് നിയന്ത്രിക്കാനാകില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് .
Comments