ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ പുതിയ താലിബാൻ ഭരണകൂടത്തിൽ എല്ലാ വിഭാഗക്കാർക്കും പ്രാതിനിധ്യം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പരിഗണന നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അഫ്ഗാനിലെ അധികാരമാറ്റം ചർച്ചയില്ലാതെയാണ് നടന്നതെന്നും അയൽ രാജ്യങ്ങളെ ബോധിപ്പിച്ചുവേണം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാനെന്നും പ്രധാനമന്ത്രി അറിയിച്ചു. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാനിസ്താനിൽ അടുത്തിടെയുണ്ടായ സാഹചര്യങ്ങൾ ഭീകരവാദം, മതമൗലികവാദം തുടങ്ങിയ ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് തെളിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വെല്ലുവിളികളെ നേരിടാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഒറ്റക്കെട്ടായി ശ്രമങ്ങൾ നടത്തണം. ഭീകരവാദത്തിനെതിരേയും മതമൗലിക വാദത്തിനെതിരേയും സംയുക്തമായി പോരാടണമെന്നും പ്രധാനമന്ത്രി ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. മതമൗലിക വാദത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. പുരോഗമന സംസ്കാരങ്ങളുടെ കോട്ടയായിരുന്ന മദ്ധ്യേഷയുടെ പുരോഗതിയെ മതമൗലികവാദവും തീവ്രവാദവും ബാധിച്ചു. ഇത് വീണ്ടെടുക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വർദ്ധിച്ചുവരുന്ന ഭീകരവാദ പ്രവർത്തനങ്ങൾ സമാധാനത്തിനും സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണ്. യുവാക്കളെ ഭീകരവാദത്തിലേക്ക് വഴിതിരിച്ച് വിടാതെ ആധുനിക സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും അവരുടെ കഴിവിനെ വളർത്തുകയുമാണ് വേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments