ഹൈദരാബാദ്: തെലങ്കാനയിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെ ബിജെപിക്ക് തെല്ലും ഭയമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എഐഎംഐഎമ്മിന്റെ പിന്തുണയോടെയാണ് തെലങ്കാനയിൽ ടിആർഎസ് ഭരണം. കോൺഗ്രസിനാണെങ്കിൽ എഐഎംഐഎമ്മിനെ നേരിടാനുള്ള ധൈര്യവുമില്ല. മജ്ലിസിനെ ഭയപ്പെടാത്തത് ബിജെപി മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.
ഹൈദരാബാദ് വിമോചന ദിനത്തോട് അനുബന്ധിച്ച് തെലങ്കാനയിലെ നിർമൽ ജില്ലയിൽ നടക്കുകയായിരുന്ന പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എന്തുകൊണ്ടാണ് വിമോചനദിനം ആഘോഷിക്കാത്തതെന്നും കെ.സി.ആർ എന്തിനെയാണ് ഭയക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.
1948ൽ അന്നത്തെ ആഭന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ നിർദേശത്തെ തുടർന്ന് സൈന്യം ഇറങ്ങുകയും ഹൈദരാബാദിലെ ഏഴാമത്തേതും ഒടുവിലത്തെതുമായ നൈസാം പരാജയം സമ്മതിച്ച് കീഴടങ്ങുകയുമായിരുന്നു. വർഷങ്ങൾക്കിപ്പുറം എ.ഐ.എം.ഐ.എമ്മിന്റെ പിന്തുണയോടെ ടിആർഎസ് തെലങ്കാന ഭരിക്കുമ്പോൾ അസദുദ്ദീൻ ഒവൈസിയെ ഭയന്ന് ലയന ദിനം ആഘോഷിക്കുന്നില്ലെന്നാണ് ബിജെപിയുടെ വിമർശനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ മാത്രം തെലങ്കാനയിൽ നേടിയ ബിജെപി 2020ൽ നടന്ന ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംസ്ഥാനത്തെ പ്രധാന മുന്നണിയായ എ.ഐ.എം.ഐ.എമ്മിനെ മൂന്നാമതായി പിന്തള്ളിയായിരുന്നു ബിജെപിയുടെ മുന്നേറ്റം.
Comments