കാബൂൾ: അഫ്ഗാനിസ്താനിൽ ശനിയാഴ്ച്ച മുതൽ ആൺകുട്ടികളുടെ സ്കൂളുകൾ തുറക്കും. പുതിയ താലിബാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാൽ പെൺകുട്ടികളുടെ സ്കൂളുകൾ എപ്പോൾ തുറക്കണമെന്നോ അവർക്ക് എന്ന് മുതൽ സ്കൂളിൽ പോയി തുടങ്ങാമെന്നോ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടില്ല. ഇത് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
താലിബാൻ ഭീകരർ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാനിസ്താനിൽ ഒരുമാസത്തിലേറെയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. വളരെ ചുരുക്കം ചില സ്കൂളുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ഹൈസ്കൂൾ തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഇതുവരെ ക്ലാസുകളിൽ പോയിട്ടില്ല. സർവ്വകലാശാലയിൽ പഠിക്കുന്നവരും ആറ് വരെ ക്ലാസുകളിൽ പഠിക്കുന്നവരും ക്ലാസുകളിൽ പോയിരുന്നു.
20 വർഷങ്ങൾ പിന്നിലേക്ക് പോകില്ലെന്ന് താലിബാൻ വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളെ പഠിക്കാൻ അനുവദിക്കുമെന്നും കർശന നിബന്ധനകൾ ഏർപ്പെടുത്തില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ മന്ത്രിസഭ രൂപീകരിച്ച ശേഷം സ്ത്രീകൾക്ക് അനുകൂലമായിട്ടുള്ള ഒന്നും തന്നെ ഇതുവരെ സർക്കാർ നടപ്പിലാക്കിയിട്ടില്ല. മറിച്ച് വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചു വിടുകയും ചെയ്തു.
വനിതാ ക്ഷേമ മന്ത്രാലയത്തിന് പകരം നന്മ തിന്മ മന്ത്രാലയമാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മയെ തടയുകയുമാണ് ഈ മന്ത്രാലയത്തിന്റെ ജോലി. ഇസ്ലാമിക വസ്ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കേണ്ടതും ഇവരുടെ ജോലിയാണ്.
Comments