കാബൂൾ : അഫ്ഗാനിസ്താനിൽ ആൺകുട്ടികളുടെ സ്കൂളുകൾ തുറന്ന് താലിബാൻ സർക്കാർ. ഇന്ന് മുതലാണ് സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചത്. അതേസമയം പെൺകുട്ടികൾ സ്കൂളിൽ പോകുന്നതുമായി ബന്ധപ്പെട്ട് താലിബാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
നിലവിൽ ആറാം ക്ലാസുവരെയുള്ള പെൺകുട്ടികൾക്ക് മാത്രമാണ് സ്കൂളിൽ പോകാൻ അനുമതിയുള്ളത്. ഇതിന് പുറമേ സർവ്വകലാശാലാ വിദ്യാർത്ഥിനികൾക്കും പഠിക്കാൻ അനുമതിയുണ്ട്. എന്നാൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളുടെ കാര്യത്തിൽ താലിബാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സുരക്ഷാ കണക്കിലെടുത്താണ് ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ അനുമതി നൽകാത്തത് എന്നാണ് താലിബാൻ വാദം.
ആൺകുട്ടികളുടെ സ്കൂളുകൾക്ക് പുറമേ മദ്രസകളും തുറന്നിട്ടുണ്ട്. സെക്കന്ററി തലത്തിലുള്ള മദ്രസകളാണ് പ്രവർത്തനം പുന:രാരംഭിച്ചത്. എല്ലാ അദ്ധ്യാപകരും, വിദ്യാർത്ഥികളും നിർബന്ധമായും സ്കൂളിൽ എത്തണമെന്നാണ് താലിബാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
താലിബാൻ അധിനിവേശത്തിന് പിന്നാലെ കഴിഞ്ഞ ഒരു മാസക്കാലമായി സ്കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. സർവ്വകാശാലകളിൽ വിദ്യാർത്ഥിനികൾക്ക് പ്രവേശനമുണ്ടെങ്കിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമാണ് ക്ലാസുകൾ നടക്കുന്നത്.
Comments