ന്യൂയോർക്ക്: സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച താലിബാന്റെ നടപടികളെ അഭിനന്ദിച്ച യൂണിസെഫ് പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുന്നതിനെതിരെ ശക്തമായ മുന്നറിപ്പു നൽകി. ഇത് തീർത്തും മനുഷ്യത്വരഹിതമായ തീരുമാനമാണ്. സ്ത്രീപുരുഷ സ്വാതന്ത്ര്യം ഏതുരാജ്യത്തും അനിവാര്യമാണെന്നും അതിന്റെ നഗ്നമായ ലംഘനമാണ് താലിബാൻ നടത്തുന്നതെന്നും യൂണിസെഫ് പറഞ്ഞു.
ഇന്നലെയാണ് അഫ്ഗാനിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്ന നിർദ്ദേശം താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചത്. എല്ലാ ആൺകുട്ടികളും നിർബന്ധമായും സ്കൂളുകളിൽ എത്തണമെന്നും സ്ത്രീകളൊഴിച്ചുള്ള അദ്ധ്യാപകർ ജോലിക്ക് ഹാജരാകണമെന്നുമാണ് നിർദ്ദേശം. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചോ സ്ത്രീകളുടെ ജോലിയെ സംബന്ധിച്ചോ താലിബാൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അതേ സമയം ഇരുപതുവർഷം കൊണ്ട് പത്തുലക്ഷത്തിൽ നിന്നും ഒരു കോടിയിലേക്കാണ് അഫ്ഗാനിലെ സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടി.
സ്ത്രീസ്വാതന്ത്ര്യം പൂർണ്ണമായും എടുത്തുകളഞ്ഞ താലിബാന്റെ നടപടികൾക്കെതിരെ മനുഷ്യാവകാശ സംഘടനകൾ തുടക്കം മുതലേ രംഗത്തുണ്ട്. വനിതാ ശിശുക്ഷേമ മന്ത്രാലയം പോലും പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് താലിബാൻ സ്വീകരിച്ചിട്ടുള്ളത്. ഒപ്പം മന്ത്രാലയങ്ങളിൽ മുന്നേ ജോലിചെയ്തിരുന്ന സ്ത്രീകളൊന്നും ജോലിക്ക് ഹാജരാകേ ണ്ടതിലെന്ന നിലപാടാണ് താലിബാൻ എടുത്തത്.
Comments