ന്യൂഡൽഹി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ വന്നാലും വില കുറയില്ലെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കേന്ദ്രസർക്കാർ സെസ് കുറയ്ക്കുകയാണെങ്കിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയുമെന്നാണ് മന്ത്രിയുടെ വാദം. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ വിവരങ്ങൾ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.
ജിഎസ്ടി കൗൺസിലിൽ കേരളം നിലപാടുകൾ അറിയിച്ചു. യോഗത്തിൽ സംസ്ഥാന താത്പര്യമാണ് പരിഗണിച്ചത്. സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ നിലവിലെ രീതി തന്നെയാണ് നല്ലത്. കേന്ദ്രസർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന വിചിത്രവാദവും മന്ത്രി ഉന്നയിച്ചു. പെട്രോളിയം ഉത്പന്നങ്ങൾക്ക് പുറമെ മദ്യവും ജിഎസ്ടിയിൽ വന്നാൽ വില കുറയുമെന്നത് വ്യാജ പ്രചാരണമാണെന്നും മന്ത്രി വ്യക്തമാക്കി.
പെട്രോളിന്റെ വില കുറയ്ക്കാൻ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുകയാണ് വഴിയെന്ന അഭിപ്രായം നേരത്തെ മുതൽ സജീവമാണ്. കേന്ദ്രസർക്കാർ ഇതിന് അനുകൂലസമീപനം സ്വീകരിച്ചെങ്കിലും ജിഎസ്ടി കൗൺസിലിൽ കേരളവും മഹാരാഷ്ട്രയും ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു. വില ഉയർന്ന സമയത്ത് മറ്റ് പല സംസ്ഥാനങ്ങളും നികുതി വെട്ടിക്കുറച്ചപ്പോൾ കേരളം അതിനും തയ്യാറായിരുന്നില്ല. ഒരേ സമയം കേന്ദ്രത്തെ പഴിചാരുകയും എന്നാൽ പെട്രോൾ വില പിടിച്ചുനിർത്തി സാധാരണക്കാർക്ക് ആശ്വാസം പകരാനുളള ശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം ഈ വിഷയത്തിൽ പുലർത്തുന്നത്.
Comments