ബെംഗളൂരു: അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി ചമഞ്ഞ്, പിതാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച് ഇരുപതുകാരൻ. വിലകൂടിയ ഉടുപ്പുകളും സ്മാർട്ട് ഫോണുകളും വാങ്ങുവാനായി യുവാവ് മൂന്ന് ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയെടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കുവാനായാണ് യുവാവിന് അഞ്ച് ലക്ഷം രൂപ ആവശ്യമായി വന്നത്.
തന്നെ ആരോ തട്ടിക്കൊണ്ട് പോയെന്ന് വരുത്തിത്തീർത്ത് പിതാവിൽ നിന്നും പണം കൈക്കലാക്കുക എന്നതായിരുന്നു മക്തും സാബ് എന്ന ഇരുപതുകാരന്റെ ലക്ഷ്യം. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മക്തും.
മകനെ ആരോ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് അച്ഛൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഇയാളെ തിരുപ്പതിയിൽ നിന്നും കണ്ടെത്തി. യുവാവിനെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും ഇയാളുടെ നാടകമായിരുന്നു ഇതെന്നും പോലീസ് പറഞ്ഞു.
യുവാവിന് വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുവാനും, കാമുകിക്ക് സമ്മാനങ്ങൾ നൽകുവാനുമാണ് ഇയാൾ ബാങ്കിൽ നിന്നും വായ്പയെടുത്തത്. എന്നാൽ അവിചാരിതമായി ഒരു അപകടത്തിൽ കാമുകിയെ നഷ്ടമായതോടെ മുക്തം മാനസികമായി തളർന്നു. ജോലിയിൽ നിന്നും കാര്യമായ വരുമാനം ലഭിക്കാത്തതിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചില്ല. ഇതുകൊണ്ടാണ് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയതെന്ന് മുക്തം പോലീസിനോട് പറഞ്ഞു.
Comments